Kerala
കൊച്ചി: പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി പെൺവാണിഭത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമാണെന്നു നാട്ടുകാർ. ഭായ് കോളനിയിലെ മയക്കുമരുന്ന് - അനാശാസ്യ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ച പ്രദേശവാസികൂടിയായ പൊതുപ്രവർത്തകനെ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് നാട്ടുകാർ.
ജാമ്യമില്ലാ വകുപ്പ്
വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷമിത ഷരീഫിന്റെ ഭർത്താവും പൊതുപ്രവർത്തകനുമായ ഷരീഫ് പുള്ളട്ടിനെയാണ് പെരുമ്പാവൂർ പോലീസ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തത്. നാളുകളായി ഭായ് കോളനി, ബംഗാൾ കോളനി എന്നീ പേരുകളിൽ അറിയപ്പെടുന്ന പെരുമ്പാവൂരിലെ സ്ഥലം മയക്കുമരുന്ന് - അനാശാസ്യ പ്രവർത്തനങ്ങളുടെ ഉറവിടവും ഹബ്ബുമാണ്.
ഇതിനെതിരെ നാട്ടുകാർ പ്രതിഷേധ ബോർഡുകൾ കോളനിയിൽ സ്ഥാപിച്ചിരുന്നു. മലയാളത്തിൽ സ്ഥാപിച്ച ബോർഡുകൾക്കെതിരെ വിമർശനങ്ങൾ വന്നെങ്കിലും ഇതിനു പിന്നിൽ ഇതര സംസ്ഥാനക്കാർ മാത്രമല്ല മലയാളികളും ഉണ്ടെന്ന നിഗമനത്തിലാണ് ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിച്ചത്.
അനധികൃത കെട്ടിടങ്ങളും താമസക്കാരും അതിനെ ചുറ്റിപ്പറ്റിയുള്ള മയക്കുമരുന്ന് വ്യാപാരവും പെൺവാണിഭവും നിർബാധം തുടരുകയാണ്. സഹികെട്ടപ്പോഴാണ് ഇതിനെതിരേ കണ്ണന്തറ പ്രദേശത്തും പരിസര പ്രദേശങ്ങളിലുമുള്ളവർ സംഘടിച്ചത്. മതസംഘടനകളും യുവജന സംഘടനകളും ഇതിനു പിന്തുണയുമായി വന്നു. ഈ സമയത്താണ് പ്രതിഷേധത്തിനു മുന്നിൽ നിൽക്കുന്നവർക്കെതിരേ കേസെടുത്തിരിക്കുന്നത്.
കച്ചവടം പരസ്യമായി
മയക്കുമരുന്നു കച്ചവടത്തിലൂടെ ലക്ഷക്കണക്കിനു രൂപയാണ് ഒരു ദിവസം ഭായ് കോളനികളിൽനിന്നു മാത്രം ഇതര സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത്. പല കെട്ടിടങ്ങളിലും ഇതര സംസ്ഥാനങ്ങളിലെ പെൺകുട്ടികളെ കൊണ്ടുവന്നു പെൺവാണിഭവും നടത്തുന്നുണ്ടെന്നാണ് ആരോപണം. മുംബൈ റെഡ് സ്ട്രീറ്റിനെ ഓർമപ്പെടുത്തും വിധമുള്ള കാര്യങ്ങളാണ് ഇവിടെ നടക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.
പോലീസ് ഒത്താശയോ?
റെഡി മാർക്കറ്റ് എന്നാണ് ഇവിടം അറിയപ്പെടുന്നതും. കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നു വിദ്യാർഥികൾ അടക്കം ഇവിടെ മയക്കുമരുന്നിനും അനാശാസ്യത്തിനും എത്തുന്നതും പതിവാണ്.
കഴിഞ്ഞ ഒരാഴ്ചയായി ഇതിനെതിരെ ജനങ്ങൾ സംഘടിപ്പിച്ചപ്പോൾ ഒരു പരിധിവരെ ഇത്തരം കാര്യങ്ങളെ പ്രതിരോധിക്കാൻ പ്രദേശവാസികൾക്കു കഴിഞ്ഞിരുന്നു. ഇതിനെ തടയിടാനാണ് ഇപ്പോൾ പോലീസ് - എക്സൈസ് ശ്രമമെന്നും നാട്ടുകാർ ആരോപിച്ചു.
വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമിതാ ഷരീഫ്, വൈസ് പ്രസിഡന്റ് പി.എച്ച്. മുഹമ്മദ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ഷാജിത നൗഷാദ്, വാഴക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ, അംഗങ്ങളായ എം.ഐ. അബ്ബാസ്, ഷെമീറ ഫൈസൽ, അഡ്വ. അനസ്, ഷെറിന കാച്ചാംകുഴി, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുടങ്ങിയവർ സ്ഥലത്തെത്തി.
കണ്ടണ്ടന്തറയിൽനിന്ന് ഭായ് കോളനിയിലേക്കു നിശ്ചയിച്ച പ്രതിഷേധ പ്രകടനം മാറ്റിവച്ചതായും സാങ്കേതികമായും നിയമപരമായും ചില തടസങ്ങൾ ഉള്ളതിനാൽ അടുത്ത ദിവസങ്ങളിൽ ഇതു നടത്തുമെന്നും പ്രദേശവാസികൾ അറിയിച്ചു.
Kerala
കൊച്ചി: പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം. പെരുമ്പാവൂർ മേതലയിൽ കല്ലിൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനിയിൽ വെള്ളിയാഴ്ചയാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിന്റെ ഉള്ളിലുണ്ടായിരുന്ന പ്ലൈവുഡ് ഉത്പന്നങ്ങൾ പൂർണമായും അഗ്നിക്കിരയായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിശമന സേനയുടെ എട്ട് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. സ്ഥാപനത്തിലെ ഡ്രൈയറിന്റെ ഭാഗത്താണ് ആദ്യം തീ പിടിച്ചത്.
പിന്നീട് പല ഭാഗങ്ങളിലേക്കായി പടരുകയായിരുന്നു. തീപിടിത്ത സമയത്ത് കെട്ടിടത്തിന്റെ ഉള്ളിൽ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും എല്ലാവരെയും ഉടൻ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.
Kerala
കൊച്ചി: രാഹുകാലം കഴിയാതെ ഓഫീസിലേക്ക് കയറില്ലെന്ന് നഗരസഭാധ്യക്ഷ നിലപാട് എടുത്തതോടെ ഉദ്യോഗസ്ഥരും ഓഫീസ് ജീവനക്കാരും കാത്തിരുന്നത് 45 മിനിറ്റ്. പെരുമ്പാവൂർ നഗരസഭാധ്യക്ഷ കെ.എൻ.സംഗീതയാണ് രാഹുകാലം കഴിയാനായി 45 മിനിറ്റോളം കാത്തിരുന്നത്.
വെള്ളിയാഴ്ച രാവിലെ 11.15 നാണ് സംഗീതയുടെ സത്യപ്രതിജ്ഞ കഴിഞ്ഞത്. തുടർന്ന് ഉദ്യോഗസ്ഥർ സംഗീതയെ ഓഫീസിലേക്ക് സ്വാഗതം ചെയ്തെങ്കിലും 12 വരെ രാഹുകാലമാണെന്നും അതിനുശേഷം ചുമതല ഏറ്റെടുക്കാമെന്നുമാണ് സംഗീത അറിയിച്ചത്.
തുടർന്ന് ഉദ്യോഗസ്ഥർ കാത്തിരുന്നു. ഒപ്പം പുതിയ ചെയർപേഴ്സൻ ഔദ്യോഗിക കസേരയിൽ ഇരിക്കുന്നതു കാണാനായി പാർട്ടി പ്രവർത്തകരും. തുടർന്ന് രാഹുകാലം കഴിഞ്ഞതോടെ നഗരസഭാധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
Kerala
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ - കോലഞ്ചേരി റൂട്ടില്‍ അല്ലപ്രയില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഏഴിനായിരുന്നു അപകടം. പട്ടിമറ്റത്തുനിന്നു പെരുമ്പാവൂര്‍ക്ക് വരുകയായിരുന്ന ബസില്‍ പെരുമ്പാവൂരില്‍ നിന്നെത്തിയ ടോറസാണ് ഇടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ടോറസ് ബസിന് നേരെ ഇടിക്കുകയായിരുന്നു.
അപകടത്തില്‍പ്പെട്ട യാത്രക്കാരെ നാട്ടുകാരും പെരുമ്പാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘവും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ സ്വകാര്യ ബസിനു പിറകെ വന്ന ബൈക്ക് യാത്രകാര്‍ക്കും പരിക്കുണ്ട്.
ഫയര്‍ഫോഴ്സ് ഓഫീസര്‍ അരുണ്‍ പി. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്. അപകടത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
Kerala
പെരുമ്പാവുർ: പെരുമ്പാവുരിൽ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മൗലൂദ് പുരയിലെ മരം മുറിക്കുന്ന സ്വകാര്യ കമ്പനിയുടെ ഷെഡിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാൾ ശനിയാഴ്ച ഈ കമ്പനിയിൽ തൊഴിൽ തേടിയെത്തിയിരുന്നു എന്നാണ് വിവരം. പെരുമ്പാവുർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Kerala
പെരുമ്പാവൂർ∙ ജാതിത്തോട്ടത്തിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടുവ കൃഷ്ണൻകുട്ടി റോഡിൽ മനയ്ക്കപ്പടി അന്നമ്മ(84) ആണ് മരിച്ചത്.
തോട്ടുവയിൽ പെരിയാറിന് സമീപമുള്ള പുരയിടത്തിൽ ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപെട്ടിട്ടുണ്ട്.
രാത്രി വൈകിയും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോടനാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.